Tuesday, August 2, 2016

5 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഈ കോളേജില്‍ കാലു കുത്തുന്നത്. പുതിയ ബില്‍ഡിങ്ങുകളും പരിഷ്കാരങ്ങളും എല്ലാമായി കോളേജ് ഒരുപാട് മാറിപ്പോയിരിക്കുന്നു. സെക്യുരിടിക്കാര്‍ക്കിടയില്‍ പരിചിതമായ മുഖങ്ങള്‍ ഒന്നും കണ്ടില്ല. കോളേജ് ഒന്ന് ചുറ്റിക്കണ്ട ശേഷം അകത്തേക്ക് കടന്നു. ടീച്ചര്‍മാരെയും ഓഫീസ് സ്റ്റാഫ്‌-നെയും എല്ലാം പോയി കണ്ടു.. പലരും ഇവിടെ നിന്നു പോയിരിക്കുന്നു. സമയം അധികം കൈവശം ഇല്ലാത്തതിനാല്‍ പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങി. ഇനി ഹോസ്റ്റലിലേക്ക്.
ഗ്രൌണ്ടിനരികിലൂടെ ഹോസ്റ്റലിലേക്ക് നടക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സിനെ തഴുകി കടന്നു പോയി.
ഹോസ്റ്റല്‍ ഗേറിന് മുന്നില്‍ എത്തിയതും സെക്യുരിറ്റി തടഞ്ഞു. "ആരെ കാണണം?" 
"ഞാന്‍ ഇവിടുത്തെ ഒരു പഴയ അന്തേവാസി ആണ്. ഒന്ന് അകത്തേക്ക് കയറണം"
"പ്രിന്‍സിപ്പല്‍-ന്‍റെ പെര്‍മിഷന്‍ വേണം"
"മെസ്സിലെ കൃഷ്ണേട്ടന്‍ ഉണ്ടോ? പുള്ളിയെ പുറത്തേക്ക് വിളിച്ചാലും മതി"
"വിളിക്കാം.. വെയ്റ്റ് ചെയ്യൂ"



Tuesday, May 25, 2010

മറക്കുവാനാവാത്ത ഓര്‍മകളെന്‍
ഹൃദയത്തില്‍ വന്നു വിളിച്ചിടുമ്പോള്‍
താഴിട്ടു പൂട്ടിയ നൊമ്പരചെപ്പില്‍
നിന്നൊരു തുള്ളി കണ്ണീര് ഞാന്‍ പോഴിച്ചോട്ടെ

Monday, May 24, 2010

ഒരു ദുരന്ത കഥ

അപകടം നടന്നതും എവിടുന്നെന്നില്ലാതെ ചാനലുകാര്‍ ഓടിപാഞ്ഞെത്തി. അവര്‍ക്ക് മാത്രം കിട്ടിയ ദൃശ്യങ്ങള്‍ എക്സ്ക്ലുസിവായി കാണിച്ചു... അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി കൊണ്ടിരിക്കുന്നവരെ പിടിച്ചു മാറ്റി നിര്‍ത്തി ചോദ്യ ശരങ്ങള്‍ എയ്തു.... അദ്ഭുതകരമായി രക്ഷപ്പെട്ട ഒരാളെ ചാനലുകാര്‍ ചുറ്റും കൂടി നിന്നു ശ്വാസം മുട്ടിച്ചു കൊന്നു....
അപകടവാര്‍ത്ത കേട്ട് വന്ന കുറച്ചു പേര്‍ തങ്ങളുടെ മൊബൈലില്‍ ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാത്ത ദൃശ്യങ്ങള്‍ പകര്‍ത്തി... കിട്ടാത്തവര്‍ക്ക് ബ്ലുടൂത്ത് വഴി അയച്ചു കൊടുത്തു....
അപ്പോഴും ആ രണ്ടു വയസ്സുകാരി അവളുടെ അമ്മാവന്റെ തോളില്‍ ഇരുന്നു ചിരിച്ചു... അച്ഛനും അമ്മയും  പോയതറിയാതെ.....

വടക്കേ ഇന്ത്യയില്‍ നിന്നൊരു സഹോദരന്‍

ട്രെയിനില്‍ കയറിയതും ഒരു സീറ്റ്‌ ഒത്തു. ബാഗ്‌ എടുത്തു വച്ച ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ സീറ്റില്‍ ഇരുന്നു. ചുറ്റിനും ഇരിക്കുന്ന ആളുകളെ ഒന്ന് കണ്ണോടിച്ചു. എന്‍റെയടുത്ത്  ഇരുന്നത് വടക്കേ ഇന്ത്യക്കാരനായ ഒരു പയ്യനായിരുന്നു. പാന്‍ ചവച്ച് കറ വീണ പല്ല് കാട്ടി അവന്‍ ചിരിച്ചു. ഞാനും ഒരു ചിരി പാസ്സാക്കി.
ഉടന്‍ അവന്‍ എന്നോടൊരു ചോദ്യം...
"ടിഷ്യു...?"
ഒരു ടവല്‍ പോലും വച്ചു ശീലമില്ലാത്ത ഞാന്‍ അവന്‍റെ ചോദ്യം കേട്ട് ഞെട്ടി... എന്‍റെ മുഖഭാവം മാറിമറിയുന്നത് കണ്ടപ്പോള്‍ എനിക്ക് കാര്യം പിടികിട്ടിയിട്ടില്ലെന്ന് അവനു മനസ്സിലായി... അവന്‍ വീണ്ടും ആവര്‍ത്തിച്ചു....
"ടിഷ്യു.. ടിഷ്യു...?"
ഇത്തവണ ഞാന്‍ ചുറ്റിനും ഇരുന്നവരെ ഒക്കെ നോക്കി... ആര്‍ക്കും സംഗതി പിടികിട്ടിയ മട്ടില്ല. അന്ധാളിച്ചു കൊണ്ട് ഞാനവന്‍റെ മുഖത്തേക്ക് നോക്കി... അവന്‍ പോക്കറ്റില്‍ കയ്യിട്ട് ട്രെയിന്‍ ടിക്കറ്റെടുത്ത് ചൂണ്ടി കാണിച്ചു... ഞാന്‍ അതെടുത്തു നോക്കി...
ഓ തൃശുരോ?... അടുത്ത സ്റ്റോപ്പ്‌.. നെക്സ്റ്റ് സ്റ്റോപ്പ്‌.. അഗല സ്റ്റോപ്പ്‌. എല്ലാം കൂടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ അവനു കാര്യം പിടികിട്ടി. അവന്‍ വീണ്ടും ആ പല്ല് കാട്ടി ചിരിച്ചു.. തൃശൂര്‍ എത്തുന്നത്‌ വരെ എന്‍റെ ഹിന്ദിയും ലവന്‍റെ ഹിന്ദിയും തമ്മില്‍ ഒരു പോരാട്ടം തന്നെ നടന്നു.
ആദ്യമായി വീട് വിട്ടിറങ്ങിയതാണവന്‍. വീടിനെ പറ്റി പറഞ്ഞപ്പോള്‍ അവന്‍റെ കലങ്ങിയ കണ്ണുകള്‍ നിറഞ്ഞു. തൃശൂരില്‍ അവന്‍റെ ഒരു നാട്ടുകാരന്‍ ഉണ്ട്. അയാളുടെ കൂടെ കൂടാന്‍ വന്നതാണ്. അവന്‍റെ സ്ഥിതിയോര്‍ത്തു പാവം തോന്നുക എന്നല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാന്‍ ഇല്ലായിരുന്നു.
തൃശൂര്‍ എത്തിയപ്പോള്‍ അവന്‍റെ കൂടെ ഞാനും പുറത്തേക്കിറങ്ങി. യാത്ര പറഞ്ഞ ശേഷം അവന്‍ നടന്നു.. ട്രെയിനിന്‍റെ വാതിലിനരികില്‍ നിന്ന് അവന്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു.

Monday, May 10, 2010

കുടിയന്‍ alias കുട്ടപ്പന്‍

മണി 10 ആയതേ ഉള്ളു..കുട്ടപ്പന്‍ ഷാപ്പിലേക്ക് വിട്ടു. ബാറുകളും ബീവറേജസ് കോര്‍പറേഷനും റെക്കോര്‍ഡ്‌ രൂപക്ക് മദ്യം വില്‍ക്കുന്ന ഈ കാലത്തും കുട്ടപ്പന് ഷാപ്പാണ്‌ പഥ്യം. ഷാപ്പിലെത്തി കുടി തുടങ്ങിയ കുട്ടപ്പന്‍ എല്ലാ ദിവസത്തെയും പോലെ വിഷമങ്ങള്‍ പറഞ്ഞ് കരയാന്‍ തുടങ്ങി.
സാമ്പത്തിക മാന്ദ്യത്തില്‍ ജോലി പോയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് നമ്മടെ കുട്ടപ്പന്‍. ജോലി പോയപ്പോള്‍ തോറ്റു പിന്മാറിയില്ല. അറ്റ കൈക്ക് കുട്ടപ്പന്‍ തുടങ്ങിയത് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയാണ്.
പെട്ടിക്കട നടത്താന്‍ പോലും കഴിവില്ലാത്ത കുട്ടപ്പന്‍ തുടങ്ങിയ കമ്പനി എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ കുട്ടപ്പനല്ലാതെ മറ്റാരും ഞെട്ടിയില്ല. തലയ്ക്കു മീതെ കടം കയറിയപ്പോള്‍ കുടി തുടങ്ങി.
കുടി കഴിഞ്ഞാല്‍ പിന്നെ തീവ്രവാദികളെ പോലും പേടിക്കണ്ട, പിന്നെയാണ് കടം തന്ന നാട്ടുകാരെ....

Sunday, May 9, 2010

ട്രെയിന്‍ യാത്ര

റെയില്‍വേ സ്റ്റേഷന്‍. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നു ട്രെയിന്‍ കയറാന്‍ അന്ന്  പതിവില്‍ കൂടുതല്‍ തിരക്കായിരുന്നു. ആ തിരക്കിനിടയില്‍ നിന്നും ഒരു വൃദ്ധന്‍ വെള്ളം കുടിക്കാനായി കടയില്‍ കയറി. നന്നേ ക്ഷീണിച്ചിരുന്നു അദ്ദേഹം. വെള്ളം വാങ്ങി കാശ് കൊടുത്ത് അദ്ദേഹം ട്രെയിന്‍ കാത്തു നിന്ന ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു.
ഏറെ നേരത്തെ കാത്തു നില്‍പ്പിനു ശേഷം ട്രെയിന്‍ വന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങുന്നവരെ ഇടിച്ചു തോല്‍പ്പിച്ചു കുറെ പേര്‍ ഇടയിലൂടെ കയറി പോയി. ബാക്കിയുള്ളവര്‍ എല്ലാവരും ഇറങ്ങിയ ശേഷം പരസ്പരം പോരടിച്ചു മത്സരിച്ചു അകത്തേക്ക് കയറി പറ്റി... ഇതിനിടയില്‍ പോക്കറ്റടിക്കാര്‍ പോക്കറ്റടിക്കാന്‍ പോലും നന്നേ ബുദ്ധിമുട്ടി. നീണ്ട നേരത്തെ യുദ്ധത്തിനു ശേഷം സീറ്റ്‌ കിട്ടിയവരൊക്കെ ലോകം കീഴടക്കിയവരെ പോലെ ഇരുന്നു. കിട്ടാത്തവര്‍ ചമ്മിയ മുഖവുമായും ഇരിക്കുന്നവരെ നോക്കി മുറുമുറുത്തും ഒക്കെ നിന്നു. ഇതിനിടയിലേക്കാണ്  ആ വൃദ്ധന്‍ കടന്നു വരുന്നത്..
വൃദ്ധന്റെ അവശത കണ്ടവര്‍ക്കൊക്കെ പാവം തോന്നി... അത് കണ്ടു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ജനലരികില്‍ ഇരുന്നവരൊക്കെ പുറത്തെ മനോഹരമായ കാഴ്ചകളിലേക്ക് തിരിഞ്ഞു.. ബാക്കിയുള്ളവര്‍ പുസ്തക വായനയിലെക്കും സംസാരത്തിലേക്കും  ഒക്കെ കടന്നു... നില്‍ക്കുന്നവരില്‍ 2 - 3 പേര്‍ വൃദ്ധന് വേണ്ടി വാദിച്ചെങ്കിലും ഒന്നും നടന്നില്ല... അറ്റത്തിരിക്കുന്ന ഒരാളുടെ സന്മനസ്സ് കൊണ്ട് ഒരല്പം സീറ്റ്‌ കിട്ടി... ആ ചെറിയ സ്ഥലത്ത് അള്ളിപിടിച്ച് ഇരിക്കുന്നതിനെക്കാളും സുഖം നില്‍ക്കുന്നതാണ് എന്ന് മനസിലാക്കിയ വൃദ്ധന്‍ എഴുന്നേറ്റു നിന്നു.... ട്രെയിന്‍ ഇതൊന്നും അറിയാതെ നീങ്ങി കൊണ്ടേ ഇരുന്നു....
ഏറെ നേരം നില്‍ക്കാനുള്ള ത്രാണി ആ വൃദ്ധന് ഉണ്ടായിരുന്നില്ല.. അയാള്‍ ട്രെയിനില്‍ കുഴഞ്ഞു വീണു.... നില്‍ക്കുന്നവരില്‍ ചിലര്‍ ആ വൃദ്ധനെ താങ്ങി.... മനസില്ലാമനസ്സോടെ ഒരു സീറ്റില്‍ നിന്ന് ചിലര്‍ എഴുനേറ്റു... എഴുനേല്‍ക്കാതെ ഇരുന്നവരെ പിടിച്ചു എഴുന്നേല്‍പ്പിച്ചു... ആ സീറ്റിലേക്ക് അയാളെ കിടത്തി.. വൃദ്ധന്റെ കയ്യില്‍ തന്നെയുണ്ടായിരുന്ന വെള്ളകുപ്പി തുറന്ന് മുഖത്ത് വെള്ളം തളിച്ചു. അയാള്‍ എഴുന്നേറ്റില്ല... കുറച്ചു പേര്‍ പോയി ടി ടി ആറെ വിളിച്ചു കൊണ്ട് വന്നു. അടുത്ത സ്റ്റേഷനില്‍ ആ വൃദ്ധനെ ഇറക്കി എല്ലാവരും യാത്ര തുടര്‍ന്നു.
അപ്പോഴും ആ ബോഗിയില്‍ ആരും ശ്രദ്ധിക്കാതിരുന്ന ഈ വാചകങ്ങള്‍ മായാതെ കിടന്നു..
"ആവശ്യക്കാര്‍ക്ക് സീറ്റ്‌ നല്‍കുക".

Saturday, May 8, 2010

വെറുക്കപ്പെട്ട 25 പൈസ

ഒരു നീണ്ട ഓട്ടത്തിനോടുവില്‍ ഞാന്‍ ആ ബസ്സില്‍ കയറി പറ്റി. പതിവ് പോലെ ആ ബസില്‍ ഇരിക്കാന്‍ സീറ്റില്ലെന്ന് മാത്രമല്ല നില്കാനുള്ള സ്ഥലം പോലുമില്ല... ഇതിനിടയിലെക്കാണ് കണ്ടക്ടറുടെ കടന്നു വരവ്.. "അവിടെ ടിക്കറ്റ്‌.. ടിക്കറ്റ്‌...."
ഒരു കൈ കൊണ്ട് തൂങ്ങി നിന്ന് മറ്റേ കൈ കൊണ്ട് പോക്കറ്റില്‍ നിന്ന് ഒരു 5 രൂപ കഷ്ടപ്പെട്ട് സംഘടിപ്പിച്ച്‌ കണ്ടക്ടര്‍ക്ക്  കൊടുത്തു. "ഒരു തോട്ടുമല".
"4.50 രൂപയാ..  50 പൈസ ചേഞ്ച്‌ വേണം" മുഖത്ത് പോലും നോക്കാതെ കണ്ടക്ടര്‍ ഉത്തരവിട്ടു.
"50 പൈസ ഉണ്ടാവില്ല ചേട്ടാ..."
"എന്ന് പറഞ്ഞാലെങ്ങനെയാ... ഇവിടെ ചില്ലറയൊന്നും ബാക്കിയില്ല" കണ്ടക്ടര്‍ കണ്ണ് തുറിച്ചു..
വീണ്ടും ഒരു കൈ കൊണ്ട് തൂങ്ങി നിന്ന് പോക്കറ്റില്‍ തപ്പി.... ഇത്തവണ നിരാശനായി.... പോക്കറ്റില്‍ കയ്യിട്ടപ്പോ കിട്ടിയത് പഴയ കീറിയ 2 ബസ്സ്‌ ടിക്കറ്റ്‌ മാത്രം.
ദയനീയാവസ്തയോടെ ഞാന്‍ കണ്ടക്ടറെ നോക്കി.... രക്ഷയില്ല.. കണ്ടക്ടര്‍ ദേഷ്യത്തില്‍ തന്നെ....
പയ്യെ പിന്നിലെ പോക്കറ്റില്‍ നിന്ന് പേഴ്സ് എടുത്തു. കുറച്ചു നേരം തപ്പിയതും രണ്ടു 25 പൈസ കിട്ടി....
ഞാന്‍ അതെടുത്ത് കണ്ടക്ടര്‍ക്ക് നേരെ നീട്ടി. ഒപ്പം പരിഹാസത്തോടെ ഒരു ചിരിയും... അതങ്ങനെയാണ്, 25 പൈസയോട് എന്തോ വൈരാഗ്യമാണ് നമുക്ക്.
ഈ പരിഹാസ ചിരി കണ്ടക്ടര്‍ക്ക് അത്ര സുഖിച്ചില്ല. ചില്ലറ കിലുങ്ങുന്ന ബാഗില്‍ കയ്യിട്ട് അയാള്‍ ബാക്കി നല്‍കി. ഒപ്പം വിജയഭാവത്തില്‍ ഒരു ചിരിയും...
ഞാന്‍ കയ്യിലേക്ക് നോക്കി. നേരത്തെ കൊടുത്ത രണ്ടു 25 പൈസയും, അതിന്റെ കൂടെ ഒരു 50 പൈസയും.